മാന്യതയുടെ ലോകം


കോഴിക്കോട് നിന്നും ജോലിസ്ഥലമായ കൊച്ചിയിലേക്ക് പോകാൻ ഇന്ത്യൻ റെയിൽവേ എന്നോട് കൃത്യം 118 രൂപ ഈടാക്കാറുണ്ട്. അവരുടെ വണ്ടി, അവരുടെ ഇഷ്ടം. നമ്മളതൊന്നും ചോദ്യം ചെയ്യാൻ പോകുന്നില്ല. പക്ഷേ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കയറി ഒരു ടിക്കറ്റെടുക്കണമെങ്കിലുള്ള കഷ്ടപ്പാട് ഒന്നു വേറെ തന്നെ. ടിക്കറ്റ് കിട്ടാൻ വേണ്ടി ഒരു നീണ്ട ക്യൂ...... നീളം അന്നോടുന്ന മുഴുവൻ ട്രെയിനിന്റെ ബോഗികളുടെ എണ്ണത്തെ കവച്ചു വെക്കും ഇത്തരം ഒരു നാല് കൗണ്ടറുകൾ...!!! ഒരാൾക്ക് ഒരു ടിക്കറ്റ് കൊടുക്കാൻ ഏതാണ് 2-3 മിനിട്ട് എടുക്കും. കൗണ്ടറിലിരിക്കുന്ന വയസ്സായ ഒരു കാർന്നോര് വളരെ പതിയെ അങ്ങേരുടെ കയ്യിൽ കിട്ടുന്ന കാശ് ഒന്നു നോക്കി തിരിച്ചും മറിച്ചും പിടിച്ച്...,,, പിന്നെ വളരെ വളരെ പതുക്കെ കംപ്യൂട്ടറിന് വേദനിക്കുമോ ഈശ്വരാ എന്നു വിചാരിച്ച് ഒന്ന് പതിയെ അങ്ങട്ട് ഞെക്കും അപ്പഴ് ഒരു റെസീറ്റ് പ്രിന്ററിന് നോവുമല്ലോ കർത്താവേ എന്നു പ്രാർത്ഥിച്ച് പുറത്തോട്ട് വരും അത് പുള്ളിക്കാരൻ എടുത്ത് ആകാശത്തോട്ട് പിടിച്ച് ഒന്നു നോക്കി ബാക്കി കാശ് ഡ്രോയിൽ നിന്നെടുത്തതിനു ശേഷം രശീതി പുള്ളിക്കാരൻ പതിയെ നമ്മടെ കയ്യിലോട്ട് തരും. ഇത്രയും കാര്യം നടന്നാൽ പിന്നെ പ്ലാറ്റ്ഫോമിലോട്ട് ഓടിക്കോളുക... കാരണം അപ്പോഴത്തേക്കും ട്രെയിൻ പോകാൻ നേരമായിരിക്കും. എത്ര നേരത്തേ വന്നാലും ഇതു തന്നെ സ്ഥിതി.
ഈ ബുദ്ധിമുട്ടുകളൊക്കെ സഹിച്ച് ഞാൻ അവിടെക്കിടന്ന പാസഞ്ചറിലേക്ക് ചാടിക്കയറി. ഹോ ഭാഗ്യം.. സീറ്റുകൾ ഒട്ടുമുക്കാലും ഒഴിഞ്ഞു കിടക്കുന്നു. നേരെ ചെന്ന് വിൻഡോ സൈഡിൽ അങ്ങട് ഇരുന്നു. അപ്പോൾ ഒരു ചേട്ടനും ചേച്ചിയും പിന്നെ ഒരു കൊച്ചുമോളും വന്ന് എന്റെ എതിർവശത്തിരുന്നു. ട്രെയിൻ പതിയെ നീങ്ങിത്തുടങ്ങിയിരുന്നു. കോഴിക്കോടിന്റെ മനോഹരമായ കാഴ്ചകൾ പുറകോട്ട് തെന്നി നീങ്ങിക്കൊണ്ടിരിക്കുന്നു.കടലുണ്ടി പാലം കഴിഞ്ഞു മുന്നോട്ട് .... അപ്പോഴത്തേക്കും മഴ പെയ്തു തുടങ്ങി. ഞാൻ എന്റെ സൈഡിലെ ഗ്ലാസ് താഴ്ത്തി വെച്ചു. മഴ ശക്തിയാർജ്ജിച്ചു വരികയാണ്.
തൊട്ടു മുമ്പിലിരിക്കുന്ന കുട്ടി കൈകൾ വിൻഡോയുടെ പുറത്തേക്കിട്ട് മഴയത്ത് കളിക്കുകയാണ്. അവളുടെ അച്ഛനും അമ്മയും അധികം സംസാരിക്കാതെ ആ കുട്ടിയുടെ കളികൾ കണ്ടു കൊണ്ടിരിക്കുന്നു. മഴത്തുള്ളികൾ എന്റെ മുഖത്തേക്കും ശരീരത്തെയും ഇടയ്ക്കിടെ വന്ന് നനയ്ക്കുന്നു.
ചേട്ടാ ആ ഗ്ലാസ് ഒന്നു താഴ്ത്തി വെക്കാമോ ? മഴ ദേഹത്ത് വീഴുന്നു. ഞാൻ കുട്ടിയുടെ അച്ഛനോട് പറഞ്ഞു. അപ്പോൾ അങ്ങേര് എന്നെ ഒരു നോട്ടം. പിന്നെ എന്നോട് പറഞ്ഞു. ഇതേയ് ഞാൻ റിസർവ്വ് ചെയ്ത സീറ്റാ എന്റെ മോൾക്ക് ഇഷ്ടമുള്ളത് പോലെ കളിക്കാൻ.
ഹും. റിസർവ്വ് ചെയ്തവർക്ക് ഇങ്ങനെ അഹങ്കാരവും ഉണ്ടാകുമോ..? എന്റെ സ്വഭാവം വളരെ നല്ലതും ശരീരത്തിന്റെ ആരോഗ്യസ്ഥിതിയും വെച്ച് ഒരു ഏറ്റുമുട്ടലില്ലാതെ ഒഴിവാക്കി കളയാം. കുറച്ച് നനഞ്ഞാലും ഒന്നും പറ്റാനില്ലല്ലോ.. ങ്ഹാ.. ഞാനതും വിചാരിച്ച് ഇരുന്നു.
അപ്പഴ്ത്തേക്കും കുട്ടി അടുത്ത കളിയിലേക്ക് മാറി. അതാ അവൾ വെള്ളമെടുത്ത് കൈക്കുമ്പിളിലാക്കിയിട്ട് എന്റെ മുഖത്തേക്ക് കണക്കാക്കി എറിയുന്നു. എന്റെ സർവ്വ നിയന്ത്രണവും പോയി. ഞാനാ കുട്ടിയുടെ അച്ഛന്റെ നേരെ ഒരൊറ്റ നോട്ടം തീപാറുന്ന നോട്ടമായിപ്പോയോ എന്നൊരു സംശയമുണ്ട്. ഞാൻ ചോദിച്ചു. ചേട്ടാ കുട്ടിയെ കുറച്ചു ഒതുക്കി വളർത്തരുതോ ? (ചോദിക്കാൻ കാരണമുണ്ട്. ഈ കുട്ടിക്ക് ഒരു പത്തു പന്ത്രണ്ട് വയസ്സു വരും ഈ പ്രായത്തിൽ ഇങ്ങനത്തെ കളി കളിക്കാൻ പാടുണ്ടോ)
ഇത് കേട്ടതും അയാൾ ആ കുട്ടിയോട് അടങ്ങിയിരിയെടീ... എന്നു പറഞ്ഞ് ഒരൊറ്റ അടിയാണ്. പിന്നെ ഒന്നും മിണ്ടാതെ എന്നെ തറപ്പിച്ചൊന്ന് നോക്കിയിട്ട് എണീറ്റുപോയി. കുട്ടി കരച്ചിലും തുടങ്ങി. അപ്പോൾ ആ ചേച്ചി ആദ്യമായി എന്റെ മുഖത്തേക്ക് നോക്കി. പിന്നെ എന്നോട് പറഞ്ഞു. സുഖമില്ലാത്ത കുട്ടിയാ അതാ.... പുള്ളിക്കാരൻ വിഷമം കൊണ്ടാണ് ഇങ്ങനെയൊക്കെ... ഇതു കേട്ടതും എന്റെ ഫ്യൂസ് പോയി. ഞാനാ കുട്ടിയുടെ മുഖത്തേക്ക് ഒന്നു കൂടി സൂക്ഷിച്ചു നോക്കി ഹേയ്, കുഴപ്പമൊന്നും തോന്നുന്നില്ല.
ചേച്ചീ എന്താ കുട്ടിക്ക് പ്രശ്നം? ..
അവൾക്ക് തൊണ്ടയിൽ ചെറിയ ഒരു... ഞങ്ങൾ തിരുവനന്തപുരത്തേക്ക്.. (അതേ തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ) എന്റെ മനസ്സിൽ ഒരു വൈക്കോൽകൂന കത്തിയമർന്നു.. ഞാൻ ഭൂമിയോളം ചെറുതായി... ]ഞാനാ കുട്ടിയുടെ മുഖത്തേക്ക് നോക്കി. പെയ്തു തീരുന്ന മഴയുടെ അവസാനത്ത തുള്ളികളെ വിരൽതുമ്പുകൾ കൊണ്ട് ശേഖരിക്കുകയാണ് ആ മോൾ. പാവം... കൂടിയാൽ 12 വയസ്സ് ... ഞാനോ...? ദൈവം എന്നെ 23 വയസ്സു വരെ എത്തിച്ചിരിക്കുന്നു. ആ ഞാൻ പറയരുതാത്ത വർത്തമാനമായിപ്പോയി. കുട്ടീ നിന്നോട് ഞാൻ മാപ്പ് ചോദിക്കുന്നു. അവിടം തൊട്ട് എറണാകുളത്തിറങ്ങുന്നതുവരെ ഞാൻ നിശ്ശബ്ദം മാപ്പ് ചോദിച്ചു. ഇനി ഒരിക്കലും കാരണമറിയാതെ ക്ഷോഭിക്കരുത് എന്ന് എന്നെ ദൈവം പഠിപ്പിച്ചിരിക്കുന്നു.

Comments

  1. റെജിലാല്‍.. വായിച്ചു. ഹൃദയസ്പര്‍ശിയായി എഴുതി. ഇതുപോലെയുള്ള വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ജീവിതയാത്രകളില്‍ സാധാരണം ആണ്.. :(

    ReplyDelete
  2. എന്റെ ഹൃദയവും നന്ദി പറഞ്ഞു ദൈവത്തിനോട് ഞാനറിയാതെ തന്നെ ഒപ്പം നിശ്വാസ രൂപത്തില്‍ പ്രാര്‍ത്ഥനയും.. :((

    ReplyDelete
  3. രജി വളരെ നന്നായി പറഞ്ഞു ഒരു ഗുനപാടവും തന്നു ബോറടിയില്ലത്ത വായനയും നമുക്ക് പ്രാര്‍ഥിക്കാം അല്ലെ ഇനിയും അവള്‍ക്ക് ഒരു പാട് മഴ കാണാന്‍ ജഗദീശ്വരന്‍ കനിയട്ടെ

    ReplyDelete
  4. സഹാനുഭൂതി വാക്കുകളില്‍ മാത്രം സൂക്ഷിക്കുന്ന ഒരു ജനതയിലേക്കു തിരിച്ചു വച്ച ദര്‍പ്പണം ആണീ വരികള്‍ ..ഒന്നും ഒന്നിനു വേണ്ടിയും ത്യജിക്കാന്‍ തയ്യാറാകാത്ത മലയാളികള്‍ ..ഇനിയും കാഴ്ചകള്‍ വരികളായി പെയ്തിറങ്ങട്ടെ...ആശംസകള്‍,,,

    ReplyDelete
  5. രെജി, നീ നന്നായി എഴുതിയിരിക്കുന്നു.കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ പ്രസിദ്ധമായ ടിക്കറ്റു കൊടുപ്പിനെപ്പറ്റിയുള്ള ആക്ഷേപഹാസ്യമാണെന്ന് ധരിച്ച് തമാശ ആസ്വദിക്കാനാണ് വായിച്ചാണ് തുടങ്ങിയത്. പൊള്ളുന്ന ഒരനുഭവത്തിലേക്ക് കൊണ്ടു പോയി നീ ഞങ്ങളെയൊക്കെ പൊള്ളിച്ചു.നീ ചിന്തിച്ചതുപോലെ ചിന്തിക്കുന്നവരും,അറിയാതെ ചെയ്ത അപരാധത്തിന് കുറ്റബോധം കൊണ്ട് നീറുന്നവരും അപൂര്‍വ്വം.

    ReplyDelete
  6. വളരെ നന്നായി എഴുതിയിരിക്കുന്നു ആദ്യഭാഗം വായിച്ചപ്പോള്‍ ആരും കാണാതെ ചിരിച്ചു കാരണം ഞാനും ഒരു പാലേരിക്കാരിയാ .. പക്ഷെ അവസാന ഭാഗത്തെത്ത്തിയപ്പോള്‍ വല്ലാതായി .. ആ മോള്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കാം ........ ഇങ്ങനെ നമ്മല്‍ എത്ര ഭാഗ്യമുള്ളവര്‍ എന്ന് ഓര്‍ത്തു പോകുന്ന ഓര്‍ക്കുന്ന അപൂര്‍വ്വ നിമിഷങ്ങള്‍ ... എഴുത്ത് നന്നായി ഇനിയും ധാരാളം എഴുതാന്‍ കഴിയട്ടെ.. ആശംസകള്‍ ഭാവുകങ്ങള്‍...

    ReplyDelete
  7. വലിച്ച് നീട്ടാതെയുള്ള ഹൃദയസ്പര്‍ശിയായ രചന...
    ഇത് പോലെയുള്ള എഴുത്തുകള്‍ ( ഇത്തരം സാഹചര്യം ജീവിതത്തില്‍ ഉണ്ടാകാതിരിയ്ക്കട്ടെ എന്നാത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു...) ഇനിയുമൊരുപാട് പ്രതീക്ഷിക്കട്ടെ....

    ReplyDelete
  8. പക്ഷെ നിനക്കെങ്ങനെയാണു ഒരു കുഞ്ഞിനോട് ദേഷ്യപ്പെടാൻ തോന്നുന്നത്. ഞാനാണെങ്കിൽ അതാസ്വദിച്ചേനേ. നീയിത്ര ക്രൂരനായിപ്പോയല്ലോ. ന്നാലും ന്റെ റെജീ......
    എഴുത്ത് നിക്കിഷ്ടായി. വളരെ നല്ല വിഷയം വലിച്ചു നീട്ടാതെ അവതരിപ്പിച്ചു, ഒപ്പം ഒരു ഗുണപാഠം ഫ്രീ.

    ReplyDelete
  9. ഇവിടെ വന്ന എല്ലാവർക്കും നന്ദി... ആ കുട്ടിക്ക് ജീവിതം നീട്ടിക്കിട്ടട്ടെയെന്ന് പ്രാർത്ഥിക്കാനല്ലാതെ മറ്റൊന്നിനും നമുക്ക് കഴിയില്ല... ഇങ്ങനെ എത്ര കുട്ടികൾ...

    ReplyDelete
  10. Prarthikkam aa kuttikku vendi.....valare nannayittund.....really touching one...

    ReplyDelete
  11. അല്ലെങ്കിലും 12 വയസ്സുള്ള കുട്ടികലോടൊക്കെ കാഴ്ചക്കാരന്‍ ഇങ്ങനെ പറയാവോ?
    ജീവിതത്തില്‍ എപ്പോഴെങ്കിലും അഹങ്കാരം കൂടുന്നു എന്ന് തോന്നുകയാണെങ്കില്‍ നമ്മള്‍ റീജിയണല്‍ കാന്‍സര്‍ സെന്റെറില്‍ ഒന്ന് പോവുക..
    വല്ലാത്തൊരു ജീവിതമത്രേ അത്...

    ReplyDelete
  12. @ വാല്യക്കാരന്... അറിയാതെ പറഞ്ഞു പോയതാണ്. രണ്ടു മൂന്നു ദിവസത്തെ ഉറക്കക്ഷീണവും ഒക്കെകൂടെ അങ്ങനെ പറയിപ്പിച്ചു പോയി.. അതിനുമുമ്പുള്ള രണ്ടു ദിവസവും രാത്രി മുഴുവൻ കംപ്യൂട്ടറിന്റെ മുന്നിൽ തന്നെ വർക്കോ വർക്ക്..... ട്രെയിനിൽ ഒന്നുറങ്ങാം എന്ന് വിചാരിച്ചപ്പോഴാണ് ഈ സംഭവം... അറിയാതെ പറ്റിപ്പോയതാണ്... ക്ഷമിക്കൂ...

    ReplyDelete
  13. രജി, ഹൃദയത്തില്‍ സ്പര്‍ശിച്ചു ആ പെണ്‍കുട്ടി . ഹാസ്യത്തില്‍ തുടങ്ങി കണ്ണുനീരില്‍ അവസാനിപ്പിച്ച ഈ മിനികഥ എന്തുകൊണ്ടും മനോഹരം തന്നെ. ചിലെപ്പോള്‍ ചിലനേരത്ത് നാമറിയാതെ നമ്മള്‍ ചെയ്യുന്ന ഒരു കൊച്ചു തെറ്റ് അതാരെയെല്ലാം ദുഖിപ്പിക്കുന്നു അല്ലെ. ഞാന്‍ ആ അച്ഛനെയും അമ്മയെയും ഓര്‍ത്തുപോയ്. അവര്‍ക്ക് ഈ ദുഃഖം താങ്ങാനുള്ള ശക്തി
    ഈശ്വരന്‍ കൊടുക്കട്ടെ.നല്ലതിനുവേണ്ടി പ്രര്‍ധിക്കാം

    ReplyDelete
  14. നന്ദി ആശേച്ചീ..ഇവിടെ വന്നതിനും വായിച്ചതിനും നമുക്കു പ്രാർത്ഥിക്കാം.. നല്ലതിനായി നല്ലതിനായ്..

    ReplyDelete
  15. യെയി... അതിത്ര വെഷമിക്കാന്‍ ...മാത്രം ഒന്നുമില്ല ....പോട്ടെട്ടോ ...പിന്നെ കുഞ്ഞു പിള്ളരോടിങ്ങനെ ധേഷ്യപെടരുത്ടോ ,......

    ReplyDelete
  16. വളരെ നിഷ്ക്കളങ്കമായി എഴുതി.
    ഒരിക്കൽ രക്തദാനത്തിനായി തിരുവനന്തപുരം ക്യാൻസർ സെന്ററിൽ പോയിട്ടുണ്ട്. ഒരിക്കൽ പോയാൽ, ജീവിതത്തിനോടുള്ള കാഴ്ച്ചപ്പാട് തന്നെ മാറി പോകും...

    ReplyDelete
  17. റെജി നന്നായെഴുതി...എഴുത്ത് നിര്‍ത്തരുത്..ഭാവുകങ്ങള്‍!

    ReplyDelete
  18. ഇതുപോലെഒരു കുട്ടി എന്റെ അറിവിലുണ്ട്. അവനെ ഓര്‍ത്തുപോയി പെട്ടെന്ന്. 'തബ്ലീഹ്' വിഭാഗക്കാരായ അവര്‍ സിനിമ കാണൂകയോന്നും ഇല്ല. പക്ഷേ ഈ മകനെ അവര്‍ ഒന്നിലും നിയന്ത്രിക്കാറില്ല. ജീവിതത്തിലെ ബാക്കിയുള്ള എണ്ണപ്പെട്ട ദിവസങ്ങള്‍ അവനങ്ങനെ പാറിപറന്ന് നടക്കുകയാണ്.

    റെജിയുടെ പെരുമാറ്റം കാരണം ആ കുഞ്ഞിനൊരു അടി കിട്ടിയതില്‍ ഒരുപാട് സങ്കടം. ഹൃദയ സ്പര്‍ശിയായി എഴുതി.

    ReplyDelete
  19. Purathekku nokkumbol kazhchakal palathum vedanippikkunath .

    ReplyDelete
  20. റെജിലാലിന്റെ മനോവിഷമത്തില്‍ പങ്കു ചേരുന്നു. ആ കുട്ടിക്ക് വേണ്ടി ഞാനും പ്രാര്‍ത്ഥിക്കാം.

    ReplyDelete
  21. ഹൃദയഹാരിയായ വിവരണം. അനുഭവങ്ങള്‍ കൂടുന്തോറും നമ്മിലെ മനുഷ്യന്‍ ജനിച്ചു തുടങ്ങുന്നു. ഞാനും ഒരു കാഴ്ചക്കാരന്‍

    ReplyDelete
  22. തുടക്കത്തിലേ തമാശ ഒടുവിലെ വേദനയില്‍ എത്തിക്കും എന്ന് കരുതിയില്ല, നല്ല പോസ്റ്റ്..

    ReplyDelete
  23. കുറ്റബോധം പശ്ചാത്താപം ഇവയൊക്കെയും 'മനുഷ്യ' മുഖങ്ങളാണ്.

    ReplyDelete
  24. hey its really touching.......
    thanks.....

    ReplyDelete
  25. ജീവിതം അങ്ങനെയൊക്കെയാണു കാഴ്ചക്കാരാ...അപ്രതീക്ഷിതമായാവും പല പാഠങ്ങളും നമ്മുടെ മുന്നിലേക്ക് തുറന്നുവയ്ക്കുക!

    ReplyDelete
  26. ജീവീതം അങ്ങനെ.ഒക്കെയാണു കാഴ്ചക്കാരാ....അപ്രതീക്ഷിമായാവും പല പാഠങ്ങളും നമ്മെ പഠിപ്പിക്കുക! എന്നാലൊട്ട് പഠിക്കുമോ...അതൂല്ല!

    ReplyDelete
  27. VIDHIYE THADUKKAN AARKKUMAVILLA.....PRAY ..AVAL RAKSHAPPEDATTE

    ReplyDelete
  28. ഇവിടെ വന്ന് കമന്റിയ എല്ലാവർക്കും എന്റെ താങ്ക്സ്...

    ReplyDelete

Post a Comment

Popular posts from this blog

അവനും തീവ്രവാദി

അമ്മൂമ്മ ആറു കാഴ്ചകള്‍ക്കു വേണ്ടി...

നിലാവിനൊപ്പം..